ചരിത്രം തന്നെ നഷ്ടപ്പെടുന്നവര്‍

Comments Off on ചരിത്രം തന്നെ നഷ്ടപ്പെടുന്നവര്‍

സിങ്കപ്പൂര്‍ വിമാനത്താവളത്തിന്റെ ഒരു ഒഴിഞ്ഞ മൂലയിലിരുന്നു നഷ്ടപ്പെട്ടുപോയ ഉറക്കം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഒരു വലിയ ബിസിനസ്‌ ഡീല്‍ ഉറപ്പിച്ചതോന്നും എന്നെ തെല്ലും സന്തോഷപ്പെടുതിയിരുന്നില്ല. ഒരു പക്ഷെ അതൊക്കെ ഒരു ദിനചര്യ ആയി മാറിയത് കൊണ്ടാകും.അതല്ലെങ്ങില്‍ വീണ ഇരയെക്കള്‍ മനസ്സിനെ ഉത്തെജിപ്പിക്കുന്നത് അകലെ നീങ്ങുന്ന അടുത്ത ഇരയാണെന്ന ചിന്തയാകാം.  ഇന്ന് തിരിച്ചു വീട്ടിലെത്താം എന്ന് കരുതിയിരുന്നതാണ്, പക്ഷെ കഴിഞ്ഞില്ല. ഇവിടെ നിന്നിനി മറ്റൊരു രാജ്യത്തേക്ക്.. വേഗമാണ് പുതിയ ലോകത്തെ മുന്നോട്ടു നയിക്കുന്നതെന്ന തത്വം പഠിപ്പിച്ചു തന്നതു എവിടെനിന്നോ വന്ന ഒരു മാനേജുമെന്റ് ഗുരുവാണ്.. അതിനുശേഷം, ജീവിതത്തിനു വിമാനത്തിന്റെ വേഗതയാണെന്ന് ഓരോ നിമിഷവും സ്വയം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. നഷ്ടപ്പെടുന്ന നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചു വരില്ലെന്നും… അതുകൊണ്ടോക്കെയാകം, അഞ്ചു മിനിറ്റ് വൈദ്യുതി ഇല്ലാതാകുമ്പോള്‍, ഒരു ആശുപത്രിയില്‍ അല്പം വെയിറ്റ് ചെയ്യേണ്ടിവരുമ്പോള്‍, മുന്നില്‍ പോകുന്ന വാഹനം പതുക്കെ പോയാല്‍ ഒക്കെ ഞാന്‍ അസ്വസ്തനാകുന്നത്.

വീണു കിട്ടിയ ഒരു വൈകുന്നേരം പ്രദീപിന്റെ വീട്ടില്‍ ഇരിക്കുമ്പോഴാണ് അവന്റെ അമ്മ ചോദിച്ചത് “ ഇനി എന്നാ യാത്ര”, ഞാനെന്തെങ്കിലും പറയും മുന്‍പേ മകന്‍ മറുപടി പറഞ്ഞു “ It’s only a stopover, he will fly out tomorrow”. എല്ലാവരുടെയും ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു. തിരികെ ഡ്രൈവ് ചെയ്യുമ്പോള്‍ ജെനി എന്നെ സമാധാനിപ്പിക്കാന്‍ ശ്രെമിച്ചു. “ Don’t take it seriously, he didn’t mean to hurt you.  He knows, it’s all for us“. ഞാന്‍ വെറുതെ ജെനി യുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് പോലും നോക്കാതെ അവള്‍ ഡ്രൈവ് ചെയ്യുകയാണ്. ബെല്‍റ്റില്‍ കൊരുതിട്ടിരിക്കുന്ന മൊബൈല്‍ ഫോണില്‍ പുതിയ ഇമെയില്‍ വന്നതിന്റെ സബ്ദമാണ് എന്നെ ഓര്‍മകളില്‍ നിന്ന് തിരച്ചു കൊണ്ടുവന്നത്. മകന്റെ മെയില്‍ ആണ്. “Can you send me the name of your father and grandfather, I am preparing a family tree”.  ഉടന്‍ തന്നെ മറുപടി അയച്ചപ്പോള്‍ അവനും സന്തോഷമായി കാണണം. “Thanks for the reply, it was really quick”, അവന്റെ ആശ്ചര്യം അവന്‍ മറച്ചുവെച്ചില്ല.

നേരം പുലരും മുന്‍പേ പുറപ്പെട്ട വിമാനത്തില്‍ കയറിയ ഉടനെ അവര്‍ നല്‍കിയത് ബ്രേക്ക്ഫാസ്റ്റ് ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ തന്നെ ദിവസവും സമയവുമെല്ലാം ആപേക്ഷികം ആണെന്ന് വിശ്വസിക്കാനാണ് എന്ക്കിഷ്ടം. ജോഗ്രഫി പഠിച്ചപ്പോഴും ഇന്റര്‍നാഷനല്‍ ഡേറ്റ്ലൈന്‍ ഒരു യാഥാര്‍ത്ഥ്യംആണെന്ന് വിശ്വസിക്കാന്‍ എനിക്കായില്ല.

മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണപ്പോള്‍ സ്വപ്നങ്ങള്‍ ആണെന്നെ സ്വീകരിച്ചത്. അതിവേഗം ഓടാന്‍ ശ്രമിക്കുന്ന എനിക്ക് പുറകില്‍ വഴി തന്നെ ഇല്ലാതാകുന്ന ഒരു ദുഷിച്ച സ്വപ്നം. എന്നോടൊപ്പം ഓടിക്കൊണ്ടിരുന്ന ഒരാള്‍ വിളിച്ചു പറഞ്ഞു “ തിരിച്ചു പോകാനാകില്ല, അവിടെ വഴി ഒക്കെ ഇല്ലാതാകുന്നു” ഞാന്‍ എന്തെങ്കിലും ഉറക്കെ പറഞ്ഞോ എന്നെന്ക്കറിയില്ല, ഉണരുമ്പോള്‍ അടുത്തിരിക്കുന്ന ഒരു മധ്യവസ്കനായ മനുഷ്യന്‍, എന്റെ ഇടതു കയ്യില്‍ മുറുകെ പിടിച്ചിരുന്നു. അയാളുടെ ചിരിയില്‍ സഹതാപത്തിന്റെ ഒരു നനുത്ത രേഖ ഒളിഞ്ഞു കിടക്കുന്നത് എനിക്ക്മനസ്സിലായി. “ നന്നായി ഉറങ്ങിക്കൊള്ളു, you are tired and disturbed”. ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി, ഇത് വരെ തൊട്ടടുത്ത സീറ്റില്‍ഇരുന്ന അയാളെ ഞാന്‍ ശ്രദ്ധിച്ചില്ല എന്ന സത്യം അപ്പോളാണ് മനസ്സിലാക്കിയത്‌. ഏകദേശം ഒരു മണിക്കൂര്‍ ആയിക്കാണും ഞാനവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്. വീണ്ടും കണ്ണുകള്‍ അടച്ചു ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

ഉണരുമ്പോഴേക്കും ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞിരിക്കും, അപ്പോഴും അയാളുടെ വലതു കൈ എന്റെ ഇടതു കയ്യില്‍ മുറുകെ പിടിച്ചിരുന്നു. പതിയെ കൈ വിട്ടുകൊണ്ട് അയാള്‍ എന്നെ നോക്കി ചിരിച്ചു, ഞാനും. അയാളുടെ അടുത്ത ചോദ്യം എന്നെ അമ്പരപ്പിച്ചു “ ആത്മാര്‍ഥമായി ഇങ്ങനെ ചിരിച്ചിട്ട് ഇപ്പോള്‍ എത്ര നാളായി കാണും”, ഞാനൊന്നു പകച്ചു.. ആരെന്നറിയാത്ത ഒരാള്‍ നല്ല മലയാളത്തില്‍ എന്നോട് സംസാരിക്കുന്നു. എനിക്ക് മലയാളം അറിയാമോ എന്ന് പോലും അയാള്‍ ചോദിച്ചില്ല. ടോക്യോ യില്‍ വിമാനമിറങ്ങാന്‍ ഇനിയും നാലു മണിക്കൂര്‍ ഉണ്ട്..ഞാന്‍ അയാളെ ശ്രദ്ധിച്ചു, കഷായ വസ്ത്രം ഒന്നുമല്ല, കയ്യില്‍ ഇരിക്കുന്ന പുസ്തകം വെറുതെ മടക്കിവെചിരിക്കുന്നു.. എന്റെ നോട്ടം കണ്ടിട്ടകണം അയാള്‍ ആ പുസ്തകം പതുക്കെ എനിക്ക് നീട്ടി. “വെറുതെ എടുക്കുന്നതാ , ഒരുപാടു വയിക്കരോന്നും ഇല്ല. എനിക്കിങ്ങനെ വെറുതെ ഇരിക്കുന്നത ഇഷ്ടം”. ഒന്നും പറയാതെ ഞാന്‍ അയാളെ തന്നെ നോക്കി ഇരുന്നു.

ഭയപ്പെടുത്തുന്ന ഒരു മൌനം എന്നില്‍ നിറഞ്ഞു നിന്നു. പെട്ടെന്ന് നഷ്ടപ്പെടുന്ന നിമിഷങ്ങളെ ക്കുറിച്ച് പഠിപ്പിച്ച ഗുരുവിന്റെ മുഖം ഓര്മ വന്നു.. ഞാന്‍ എന്റെ ലാപ്ടോപ് പുറത്തെടുത്തു. എപ്പോഴോ പകുതി ആക്കി വെച്ച ഒരു പ്രൊപോസല്‍ എടുത്തു വായിച്ചു തുടങ്ങി. എന്തെന്നറിയില്ല ഇടയ്ക്കിടെ ഞാന്‍ അയാളെ നോക്കികൊണ്ടിരുന്നു. “ലാപ്ടോപ് കണ്ടാല്‍ രഘുവിന് ഭക്ഷണം  പോലും വേണ്ട” ജിനി എപ്പോഴും എന്നെ കുറിച്ച് പറഞ്ഞിരുന്നതാണ്. പക്ഷെ എന്തോ എനിക്ക് ഒന്നിലും ശ്രേധിക്കാന്‍ കഴിയുന്നില്ല. വീണ്ടും ലാപ്ടോപ്പില്‍ നോക്കി.. പക്ഷെ ഒരു സ്ലോ മോഷന്‍ സിനിമ പോലെ എന്റെ വേഗത വലിച്ചു നീട്ടപ്പെടുന്നു.. അപ്പോഴും അയാള്‍ മടക്കിവെച്ച പുസ്തകം കയ്യില്‍ പിടിച്ചു വെറുതെ ഇരിക്കുന്നു.. നിസ്സഹായത എന്നാ വാക്കിന്റെ അര്‍ഥം ശെരിക്കും മനസ്സിലാക്കി ഞാന്‍ ലാപ്ടോപ് അടച്ചു വെച്ചു. കണ്ണടച്ച് സീറ്റിലേക്ക് ചാഞ്ഞു.. അയാളുടെ വലതു കൈപ്പത്തിയുടെ ചൂട് എന്റെ ഇടത്തെ കയ്യില്‍ മെല്ലെ അനുഭവപ്പെട്ടു..

ഉറക്കത്തിന്റെ ഏതോ ഒരു വേളയില്‍ ഞാന്‍ എന്നെ ഒരിക്കല്‍ കൂടി സ്വപ്നത്തില്‍ കണ്ടു.. അതെ വേഗത… പക്ഷെ അത് കുറഞ്ഞു വരുന്നു.. എന്റെ ചുറ്റിലും കേട്ട ശബ്ദങ്ങള്‍ക്ക് മെല്ലെ കനംകുറഞ്ഞു തുടങ്ങി.. അത് നേര്‍ത്ത് വരുമ്പോള്‍ നിസ്സബ്ദതക്ക് കനം വെച്ചു തുടങ്ങി… അകലെ നിന്നു ആരോ പറഞ്ഞു തരുന്നു “ അങ്ങനെ വല്യപ്പൂപ്പന്‍ രാജാവ്‌ ഒരു സ്വര്‍ണ മോതിരവും, ഉടവാളും സമ്മാനിച്ചു.. ആ അപൂപ്പന്റെ പേരാണു കുഞ്ഞുണ്ണി കാര്യക്കാര്.. ആ അപ്പൂപ്പന് ഏഴു മക്കള്‍.. നാലു ആണും മൂന്ന് പെണ്ണും, മൂന്ന് പെണ്ണുങ്ങളില്‍ മൂത്തത് കൊച്ചിലെ ദീനം വന്നു മരിച്ചു.. രണ്ടാമത്തെ ആളാണ് എന്റെ അമ്മ..” ഒരു ഞെട്ടലുമില്ലതെയാണ് ഞാന്‍ ഉണര്‍ന്നത്.. അപ്പോള്‍ അയാള്‍ തന്റെ വലതു കൈ സ്വന്തം നെഞ്ചോടു ചെത്ത്‌ വെച്ചു ഉറങ്ങുകയായിരുന്നു..

ടോക്യോ യില്‍ ലാന്‍ഡ്‌ ചെയ്തപ്പോള്‍ ഞാന്‍ അയാളെ നോക്കി.. വെറുതെ ചിരിച്ചു… അയാള്‍ തിരിച്ചും… മുഴുവന്‍ യാത്രക്കാരും ഇറങ്ങി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എഴുനേറ്റു.. ഏര്പോര്ടില്‍ കൂടി നടക്കുമ്പോള്‍ അയാളൊന്നും മിണ്ടിയില്ല.. പുറത്തേക്കുള്ള വഴിക്കരികില്‍ ഞാനൊന്നു നിന്നു.. എന്റെ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു “ പുറത്തേക്ക് ഇല്ലല്ലൊ”.. ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത നിര്‍വൃതിയോടെ ഞാന്‍ പറഞ്ഞു “ ഇല്ല”..

മടക്ക യാത്രക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഞാന്‍ വെറുതെ മൊബൈല്‍ ഫോണിലേക്ക് നോക്കി.. ഇപ്പോഴും ഫ്ലൈറ്റ് മോഡില്‍ തന്നെ.. വാള്‍ പേപ്പറില്‍ ജിനിയും മോനും.. ജിനിയുടെ തല മുടിയില്‍ ഒന്ന് രണ്ടെണ്ണം നരച്ചിരിക്കുന്നു.. മകന്റെ മുഖത്ത് ഒരു പതിനഞ്ചു വയസ്സുകാരന്റെ ഗൌരവം.. കണ്ണാടി ഭിത്തിക്കപ്പുറത്തു ഒരു ചെറിയ വാഹനം ഒരു വലിയ വിമാനത്തെ പതുക്കെ തള്ളി മാറ്റുന്നു.. ആ വിമാനത്തെ നോക്കി ഞാന്‍ മെല്ലെ ചിരിച്ചു… മുന്നോട്ടു മാത്രം നീങ്ങാന്‍ അറിയാവുന്ന വിഡ്ഢി…